കാലയവനികക്കുള്ളിലേക്ക് അവൾ മടങ്ങിപ്പോകാതിരിക്കട്ടെ ..
മഴ .., അത് കാലം തെറ്റിയതോ?, അതോ കാലത്തിനോട് ചേർന്ന് നിൽക്കുന്നതോ ?
അറിയില്ല
അത് എന്ത് തന്നെയായാലും മഴത്തുള്ളികൾ വെള്ളത്തിൽ പതിക്കുന്ന കാഴ്ച്ച ഒരു രസം തന്നെയാണ് .
തണുപ്പിന്റെ സുഖാലസ്യത്തിൽ കിടന്നു കൊണ്ട് പാതി തുറന്നിട്ട ജാലകത്തിലൂടെ കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന ആ കായലോളങ്ങൾക്ക് പുളകച്ചാർത്തായി വെള്ളിക്കൊലുസുകൾ കണക്കെ മഴത്തുള്ളികൾ പതിക്കുന്നത് കാണാമായിരുന്നു .
ആ ഇക്കിളിപ്പെടത്തലുകൾ നെഞ്ചിലേറ്റി നവവധുവിനേപ്പോലെ അവൾ അലയറിഞ്ഞു ചിരിക്കുന്നു . പളുങ്കു മണികൾ പൊട്ടിച്ചിതറും പോലെയുള്ള ആ ചിരി കേൾക്കാൻ ഒരു ഹരമായിരുന്നു .
മുമ്പൊക്കെ മഴക്കാലത്ത് വീടിന്റെ പടിക്കെട്ടോളം വെള്ളം കേറുമായിരുന്നു . പക്ഷേ ..,ഒരിക്കലും അവൾ ഞങ്ങളെ വേദനിപ്പിച്ചില്ല .വിരുന്നു വന്ന നാണം കുണുങ്ങിയായ മണവാട്ടിയെപ്പോലെ അവൾ ഞങ്ങളുടെ പടിക്കെട്ടിനെ ചുംബിച്ചു നിന്നു .
പടിക്കെട്ടിലിരുന്നുകൊണ്ട് വേദനിപ്പിക്കാതെ അവളുടെ മാറിലേക്ക് കാലുകൾ നീട്ടി ഇരിക്കുമ്പോൾ , തഴുകുന്ന ആ ഇളം തലോടുകൾക്ക് മാതൃവാത്സല്യത്തിന്റെ ഞാൻ അനുഭവിക്കാതെ പോയിരുന്ന സ്നേഹമായിരുന്നുവോ ?
ഇടവപ്പാതിക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന അവൾ ഒരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല . അതിൽ മുഴുവൻ ആർത്തൊലിച്ചു വരുന്ന സ്നേഹത്തിന്റെ കൈയ്യോപ്പുകൾ ഞാൻ കണ്ടു .
എന്നാൽ ഇന്ന് , കാലമെന്ന യാഗാശ്വത്തിന്റെ കുതിപ്പിൽ പ്രായത്തിന്റെ കൈയ്യൊപ്പുകൾ എന്നിൽ മുദ്ര പതിപ്പിച്ചതു പോലെ അവളും ആ പരിവർത്തനങ്ങളിലൂടെ നിശബ്ദതയോടെ കടന്നു പോകുന്നു .
മുമ്പൊക്കെ ഞങ്ങളുടെ വീട് മാത്രമായിരുന്നു എന്നാൽ ഇന്ന് ചുറ്റിനും ചുറ്റിനും വീടുകൾ പാടശേഖരങ്ങളെ മണ്ണിട്ട് നികത്തി മനുഷ്യർ അവനവന്റെ അന്നം മുട്ടിച്ചു കൊണ്ട് മണി മന്ദിരങ്ങൾ പണിതുയർത്തുന്നു .
പ്രകൃതിയുടെ സന്തുലിതമായ നൈസർഗ്ഗീകതയിലേക്കുള്ള .., കൈകടത്തൽ
അതിന്റെ പ്രത്യാഘാതങ്ങൾ ഡെമോക്ലോസിന്റെ വാൾ പോലെ തലക്കു മുകളിൽ നിന്ന് തൂങ്ങിയാടുന്നത് വിവേകത്തിന്റെ അഹങ്കാരം പേറുന്ന വിഡ്ഢികളായ നമ്മൾ കാണുന്നില്ല .
ഓളങ്ങൾക്ക് ശക്തിയില്ലാതെ , വയോ വൃദ്ധയേപ്പോലെ അവൾക്കിന്ന് ക്ഷീണം സംഭവിച്ചിരിക്കുന്നു . തോലിയെല്ലാം ചുക്കിച്ചുളിഞ്ഞ് ഞരമ്പുകളെല്ലാം വീർത്ത് എല്ലും തോലുമായി മരണത്തിന്റെ കാലൊച്ചക്കായി നിശബ്ദം കാതോർത്ത് കിടക്കുന്ന വയോവൃദ്ധ .
ബാല്യത്തിലെ ആ കളിക്കൂട്ടുകാരി എന്റെ ഉള്ളിലെങ്കിലും മരിക്കാതിരിക്കട്ടെ .
എന്റെ ബാല്യം അവളുടെതും കൂടിയാണ് അന്നവൾ ഒരു സുന്ദരിയായിരുന്നു പാദസര മണികൾ പോലെ പൊട്ടി പൊട്ടിച്ചിരിക്കുന്ന അവളുടെ കള കളാരവം കാതുകൾക്ക് വിരുന്നായിരുന്നു .
എന്നും പൊട്ടിചിരിച്ചുകൊണ്ട് പരിലസിച്ചിരുന്ന അവൾ ഇന്ന് ശോക മൂകയായിരിക്കുന്നു .
എന്റെ അടുത്ത വരവിനു മുന്നേ ഒരു പക്ഷേ .., അവൾ കാലയവനികകൾക്കുള്ളിലേക്ക് മടങ്ങിപ്പോയേക്കാം . ആ മാറിനെ കുത്തിനോവിച്ചു കൊണ്ട് വീണ്ടും , വീണ്ടും പുതിയ .., പുതിയ മണിമന്ദിരങ്ങൾ ഉയർന്നു വന്നേക്കാം .
പ്രവാസത്തിന്റെ ചുട്ടു പഴുത്ത മരുഭൂമികളിൽ നിന്ന് കുളിറൂരുന്ന നീർച്ചോലകളിലേക്കുള്ള വരവുകളിൽ എന്നും ഹൃദയത്തിന് ആവേശം കൊടുക്കുന്ന സ്നേഹസ്പർശങ്ങളിൽ ഒന്നാണ് കാലത്തിന്റെ വിസ്മ്രിതിയിലേക്ക് മായാൻ തുടങ്ങുന്നത് .
ബാല്യത്തിന്റെ നിഷ്കളങ്കതയിൽ താലോലിച്ചിരുന്ന ആഹ്ലാദക്കൂട്ടുകളുടെ നഷ്ട്ടപ്പെടത്തലുകൾ . താമരയും , പായലുകളും നിറഞ്ഞു നിന്നിരുന്ന യൌവ്വന യുക്തയായി അലയറിഞ്ഞു പൊട്ടിച്ചിരിച്ചിരുന്ന എന്റെ ആ പഴയ സുന്ദരിയെവിടെ ?
ഒജസ്സില്ലാതെ വെള്ളവും , നീരും വറ്റി ശോഷിച്ചുണങ്ങിയിരിക്കുന്ന നിന്റെ ഈ രൂപം എന്റെ കണ്ണുകളിൽ പെടാതിരിക്കട്ടെ . കാരണം എനിക്കതൊരു ഹൃദയ നീറ്റലാണ് എന്നേപ്പോലെത്തന്നെ ബാല്യങ്ങൾ നിന്റെ മാറിൽ ആർത്തുല്ലസിച്ച ഏവർക്കും .
ഇനിയും ഋതു ഭേദങ്ങൾ മാറട്ടെ കാലയവനികക്കുള്ളിൽ വർഷങ്ങൾ പൊഴിഞ്ഞു വീഴട്ടെ ജന്മാന്തരങ്ങളുടെ തേരോട്ടത്തിൽ കാലം വീണ്ടും നിനക്ക് നല്ലൊരു ബാല്യം പകർന്നു തരട്ടെ എന്നാശംസിച്ചു കൊണ്ട് .
നിനക്കായി ഞാനും കണ്ണീർ പൊഴിക്കുന്നു .
0 അഭിപ്രായങ്ങള്‍