പുഴകളുടെ കളകളാരവം  കിളികളുടെ  കുറുങ്ങലുകൾ  പൂക്കളുടെ നേർത്ത സൌരഭ്യം ഡിസംബറിലെ കുളിർമ്മയുള്ള പ്രഭാതങ്ങൾ .

           ലോകമെങ്ങും ക്രിസ്തുമസ്സ് ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുന്നു .

           വീണ്ടും നാട്ടിലേക്കൊരു യാത്ര .

            വർഷങ്ങൾ  കാലത്തിന്റെ ശിഖിരത്തിൽ നിന്ന് പഴുത്ത്  പൊഴിയാനായി കാത്തു നിൽക്കുന്നു .

            പുത്തനുണർവ്വോടെ ശൈശവത്തിന്റെ കുസൃതിയോടെ പുതു വർഷം ആഗമനത്തിനായി ഒരുങ്ങി നിൽക്കുന്നു .

           എങ്ങും നക്ഷത്രങ്ങൾ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന നല്ല നിലാവുള്ള രാത്രികൾ .

     ക്രിസ്തുമസ്സിന്റേത് മാത്രമാണോ അത് ? അല്ല . പക്ഷേ ..,ഇപ്പോൾ നക്ഷത്രങ്ങൾക്ക് നല്ല തിളക്കം ദൈവപുത്രന്റെ പിറവിക്ക് പ്രപഞ്ചം ഒരുങ്ങിയിരിക്കുന്നു .

    എല്ലാവീടുകളുടേയും മുറ്റത്ത് കൊച്ചു കൊച്ചു പുൽക്കൂടുകൾ  കാണിക്കയുമായി വരുന്നവർക്ക് വഴികാട്ടാനായി വരാന്തകളിൽ  കണ്ണുചിമ്മുന്ന നക്ഷത്രങ്ങൾ .

  ജാതി മത ഭേതമെന്യെ  എല്ലാവരും ക്രിസ്തുമസ്സിന്റെ  ആഘോഷങ്ങളിലേക്ക് ഊളയിട്ടിരിക്കുന്നു.

           അലറിക്കുതിച്ചു പായുന്ന തീവണ്ടിയിലിരുന്നു  മനസ്സ് ഒരായിരം പ്രാവശ്യം  ഓർമ്മയുടെ  പുൽക്കൂടുകളിലും  ഗ്രാമവീഥികളിലെ  ആഘോഷരാവുകളിലൂടേയും  ഓട്ടപ്രദിക്ഷണം നടത്തി വന്നു കൊണ്ടിരുന്നു. 

      എഴുപതിൽ പായുന്ന  ചെന്നൈ എക്സ്പ്രസ്സിനെക്കാളും ലക്ഷം മടങ്ങ്‌ വേഗതയിൽ ആയിരുന്നു എന്റെ സഞ്ചാരം .

        അതങ്ങനെ തന്നെ ആവണമല്ലോ  മനസ്സിന് മറികടക്കാനാകാത്ത വേഗതയില്ലല്ലോ ?.  പിറന്ന നാട്ടിൽ കാലു കുത്താൻ കാലുകൾ വെമ്പുന്നു  മനസ്സ് തുടിക്കുന്നു

        വാളയാർ കഴിഞ്ഞാൽ പിന്നെ വരുന്നത് നമ്മുടെ  നാടിന്റെ മണമാണ് .

   പച്ചപുല്ലിന്റെയും , പുതു മണ്ണിന്റെയും , ചേറിന്റേയും , മലയുടേയും , കാടിന്റേയും, പുഴകളുടെയും , അരുവികളുടെയും , അടക്കാ പക്ഷികളുടേയും മണം .

           നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ  ഞാൻ എന്റെ സീറ്റിന്റെ ജാലകങ്ങൾ തുറന്നു വെച്ചു . ഉള്ളിൽ ചെറിയൊരു പേടി  എല്ലാവരും സുഖ സുഷ്പ്തിയിൽ ആണ്  കാറ്റടിച്ച് ആരെങ്കിലും എന്നെ ചീത്ത പറയുമോയെന്ന് എനിക്കൊരു ഭയം .

    എങ്കിലും ഞാൻ തുറന്നു വെച്ചു .

          ആ ജാലകത്തിന്റെ കമ്പിയിഴകളിൽ  മുഖം ചേർത്തു വെച്ച് ഞാൻ ആഞ്ഞാഞ്ഞ് ശ്വസിച്ചു.  പ്രവാസത്തിന്റെ തളം കെട്ടിയ മുറിക്കുള്ളിൽ നിന്നും  പ്രപഞ്ചത്തിന്റെ വിശാലതയിലേക്കൊരു  പ്രാണയാമം .

            പക്ഷേ .., ആ കാറ്റിന് എന്റെ  പഴയ കേര നാടിന്റെ നിഷ്ക്കളങ്കതയില്ല  നൈർമല്യതയില്ല  , പൂക്കളുടെയും , പറവകളുടെയും , പുല്ലിന്റെയും , പുഴകളുടെയും മണമില്ല .

            കാറ്റിനു തണുപ്പു പോലും കുറഞ്ഞിരിക്കുന്നു , കാലത്തിന്റെ കടിഞ്ഞാണില്ലാത്ത കുതിപ്പിൽ  പ്രക്രതിയുടെ സന്തുലിതാവസ്ഥക്കും താളം തെറ്റിയിരിക്കുന്നു .

      കപടനാട്യക്കാരിയെപ്പോലെ അവൾ , തണുപ്പുണ്ടെന്ന് കാണിക്കാനായി തണുപ്പിന്റെ മേലാട ചുറ്റി വീശുന്നു . ഒരു പക്ഷേ .., അതെന്റെ തോന്നലായിരിക്കാം  കാരണം പൃകൃതി  സത്യമാണ്  അവൾക്കൊരിക്കലും  കപടനാട്യക്കാരി ആവാനാവില്ല .

         മനുഷ്യൻ അവളുടെ മേൽ  വിഷപ്പുക കൊണ്ട് ആവരണം ചാർത്തിയിരിക്കുന്നു  അതിൽ നിന്നും പുറത്തു കടക്കാനാകാതെ വിതുമ്പുന്ന  ഹൃദയത്തിന്റെ നേർത്ത  കണ്ണീരിന്റെ  തേങ്ങലുകൾ ആണ് .., ആ തണുപ്പ് 

 അതാ മരുഭൂമിയിൽ ചാലു കീറിയിരിക്കുന്നത് പോലെ .., ഒരു നീർ  ച്ചോല .

            ഈശ്വരാ .., അത് നിളയല്ലേ ?

    അതേ .., നിള തന്നെ യൗവ്വനത്തിൽ നിന്ന്  വാർദ്ധ്യക്യത്തിലേക്ക് പരകായ പ്രവേശം നടത്തി . ശോഷിച്ചുണങ്ങിയ  ശരീരം ചുരുട്ടി അവൾ ഊർദ്ധശ്വാസം വലിക്കുന്നു . ഒരു കാലത്ത് അലയറിഞ്ഞു ചിരിച്ചിരുന്ന  അവളുടെ യൌവ്വനം കഴിഞ്ഞിരിക്കുന്നു  അത് കാലത്തിന്റെ നിയോഗം ആയിരുന്നിരിക്കാം.

          ഭംഗിയും , ഓജ്ജസ്സും നഷ്ട്ടപ്പെട്ട  ആ രൂപം കണ്ണുകളിൽ നീർ നിറക്കുന്നു.

           ഈ പെരുംമഴ പെയ്തിട്ടും  നിളയിൽ വെള്ളമില്ലെന്നോ ?

           അതൊരു ആത്മഗതമായിരുന്നു  ഒന്നും ചെയ്യാനാവാതെ പരിതപിക്കുന്നവന്റെ  വെറുമൊരു ഒഴിഞ്ഞു മാറലിനു നൽകുന്ന ത്വാതീക വിശദീകരണം .

       എത്രയോ മാമാങ്കങ്ങൾ അരങ്ങേറിയിട്ടുള്ള മണൽത്തിട്ടകളാണ് ഇവിടെയുള്ളത്  എത്രയോ വീരയോദ്ധാക്കളുടെ ചുടുരക്തം  ഈ നിളയെ ചുവപ്പിച്ചിരിക്കുന്നു .

      കാലത്തിന്റെ  തിരശ്ശീലക്കിടയിൽ നിന്നും  കുതിരക്കുളംബടികളുടെ ശബ്ദം  പടയോട്ടത്തിന്റെ അലയൊലികൾ , ആക്രോശങ്ങൾ , ദീനരോദനങ്ങൾ  എങ്ങും ചുരികത്തലപ്പുകളുടെ ശീൽക്കാരങ്ങൾ .

    രാജാക്കൻമാരുടേയും , നാടുവാഴികളുടേയും  സ്വാർത്ഥതാൽപര്യങ്ങൾക്കായി ബലികൊടുക്കപ്പെട്ട  എത്രയോ വീരയോദ്ധാക്കളുടെ ആത്മാവുകൾ വലയം ചെയ്യുന്ന നിളയുടെ മണൽത്തിട്ടകൾ .

     കാണാൻ ഒന്നുമില്ലാത്ത കാഴ്ചകളിൽ നിന്നും ഞാൻ മുഖം തിരിച്ചു എല്ലാവരും നല്ല മയക്കത്തിലാണ് മുകളിലെ ബെർത്തിൽ കിടക്കുന്ന സെൽവരാജിന്റെ കൂർക്കം വലി അസഹനീയം .

         ആ കംപാർട്ട്മെന്റിലുള്ളവരെ മുഴുവൻ  തന്റെ മൂക്കിലേക്ക് വലിച്ചു കയറ്റാൻ  പോലെ ആഞ്ഞു വലിക്കുന്ന  സൈദാപ്പേട്ടുകാരൻ സെൽവരാജ് .
      പേരും .., മട്ടും കണ്ടാൽ  ഒരു അസ്സൽ റൌഡിയുടെ ചിത്രം ഉളവാക്കുമെങ്കിലും വർത്തമാനത്തിൽ ആളൊരു ശുദ്ധ പാവം .

     എറണാകുളത്തേക്കുള്ള  യാത്രയിൽ ആണ് അയാൾ ട്രെയിനിൽ കേറിയ ഉടനെതന്നെ എന്നെ പരിചയപ്പെട്ടതാണ് .

         സെൽവരാജ് ആദ്യമായാണ് കേരളത്തിലേക്ക് പോകുന്നത്  അതിന്റെ ഒരു ആങ്കലാപ്പ്  തീർക്കാനായി എന്നോട് ചില വഴി വിശേഷങ്ങൾ .

          ഞാനാണെങ്കിൽ ഒരു പഴക്കം ചെന്ന ഗൈഡിനെപ്പോലെ  സെൽവരാജിന്  ഭൂപടം കാണിച്ചു  കൊടുക്കുന്ന മാതിരി വിശദീകരിച്ചു കൊടുത്തു .

            പിറന്ന നാടിനെക്കുറിച്ചു പറയുവാൻ  നൂറു നാവുകൾ എന്നിൽ ഒരുങ്ങിയിരിക്കുകയായിരുന്നു .

             തമിഴനായ സെൽവരാജിനോട് ഞാൻ പറയുന്നത്  മുഴുവൻ മലയാളത്തിലായിരുന്നു എന്നിട്ടും സെൽവത്തിനു എല്ലാം തന്നെ മനസ്സിലായി എന്ന് തോന്നുന്നു .

   എനിക്ക് തമിഴ് അറിയാഞ്ഞിട്ടല്ല  പക്ഷേ എന്താണെന്ന് അറിയില്ല ഞാൻ തമിഴ് സംസാരിക്കുമ്പോൾ അത് മലയാളമായിപ്പോകും . എന്നാൽ നാട്ടിൽ വന്നാലോ മലയാളത്തിൽ സംസാരിക്കാൻ തുടങ്ങിയാല് തമിഴ് മാത്രമേ വായിൽ വരൂ .

            ഇന്നും  എനിക്ക്  പിടികിട്ടാത്ത മാജിക്ക് .

            പൂങ്കുന്നം കഴിഞ്ഞ്  വണ്ടി നന്നായി വേഗം കുറച്ചു .

 ഞാൻ എഴുന്നേറ്റു കാലുകൾ തരിച്ചു തുടങ്ങി  മനസ്സ് മുഴുവൻ ആഹ്ലാദാരവം.

          പിറന്ന നാടിന്റെ മണ്ണിനോട് ഉള്ള ഒരു നൊസ്റ്റാൾജിയ  ഓരോ വെക്കേഷനുകളും  ഈ നൊസ്റ്റാൾജിയിൽ നിന്നാണ് തുടങ്ങുന്നത് .

          ഗ്രാമം, പുഴ , പാടങ്ങൾ ., തോടുകൾ., നാട്ടുവഴികൾ , ചെമ്പരത്തിപ്പൂവുകൾ  തൊട്ടാവാടികൾ , കറുകപ്പുല്ല്  മുളവേലി കെട്ടിയ അതിരുകൾ . അതിൽ പടർന്നു നിൽക്കുന്ന കാട്ടുമുല്ലകൾ കാളവണ്ടികൾ , ഓലമേഞ്ഞ കൊട്ടകകൾ  !

         അങ്ങിനെ കാണുന്ന എല്ലാത്തിലും  നൊസ്റ്റാൾജിയയുടെ ഉൾപ്പുളകം .

              ഓട്ടോയിലിരുന്നു കൊണ്ട് എന്റെ കണ്ണുകൾ ചുറ്റും പറന്നു നടന്നു .

ആകെ മാറ്റം  ഒരുപാടൊരുപാട് പുതിയ പുതിയ കെട്ടിടങ്ങൾ  റോഡുകൾക്കെല്ലാം  വലിയ വീതി പരിചയമില്ലാത്ത ഏതോ നഗരത്തിൽ വന്നു  പെട്ടത് പോലെ .

            ഓട്ടോറിക്ഷ എന്നേയും വഹിച്ചു കൊണ്ട് പുഴക്കലിലേക്ക് കടന്നു .

    എന്റെ കണ്ണുകൾക്കും മനസ്സിനും  എന്നും  പുളകവും , ആനന്ദവും , പകർന്നു തരുന്ന കാഴ്ചകളാണ് പുഴക്കലിലൂടെയുള്ള യാത്രകൾ . ഇരുവശവും  കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരങ്ങൾ , അരയിൽ വെള്ളി അരഞ്ഞാണം പോലെ ചുറ്റിക്കിടക്കുന്ന കൊച്ചു അരുവികൾ.

           ഓട്ടോയിലിരുന്നു കൊണ്ട് ഞാൻ വിശാലമായ ആ പച്ചപ്പിന്റെ സൌന്ദര്യത്തിലേക്ക് കണ്ണുകൾ ഓടിച്ചു . പക്ഷേ ..,എനിക്കൊന്നും കാണാനാകുന്നില്ല  എങ്ങും കെട്ടിടങ്ങൾ എന്റെ കാഴ്ച്ചയെ മറക്കുന്നു .

        കണ്ണുകൾക്ക് ഹരിതാഭം തരുന്ന  ആ അനന്തമായ പച്ചപ്പ്‌ എവിടെ ?, കിന്നരി പാടുന്ന  കാറ്റിന്റെ ആ വശ്യ  സംഗീതം എവിടെ? ഒന്നുമില്ല .., എല്ലാം നാമാവശേഷമായിരിക്കുന്നു .

            എങ്ങും കെട്ടിടങ്ങൾ മാത്രം .

      പ്രകൃതിയുടെ ഗർഭപാത്രത്തിനു മേൽ  മനുഷ്യൻ അതിനു താങ്ങാൻ കഴിയാത്ത ഭാരം കയറ്റി വെച്ചിരിക്കുന്നു .

         പ്രപഞ്ചത്തിന്റെ  അസ്ഥിത്വം ഇളക്കുന്ന മനുഷ്യന്റെ ക്രൂരത .

          പുഴക്കലിന്റെ വിങ്ങൽ എനിക്ക് കാണാം  കിരാതന്റെ കൈകളിൽ അകപ്പെട്ട  നിരാലംബ കണക്കെ  അവളുടെ അടക്കിപ്പിടിച്ച രോദനം എനിക്ക് കേൾക്കാം .

          വർഷങ്ങളോളം കൃഷി ചെയ്ത മണ്ണിൽ  മണിമന്ദിരങ്ങൾ കെട്ടി ഉയർത്തിയാൽ അത്  ആ ഭൂമിക്ക്  താങ്ങാനാകുമോ ?

         എനിക്കറിയില്ല .

         ഇതാണോ  നഗരവൽക്കരണം ?ആയിരിക്കാം  ഗ്രാമങ്ങൾ  നഗരങ്ങൾ ആകുന്നു  നഗരങ്ങൾ മെട്രോ പോളിറ്റൻ സിറ്റികൾ ആകുന്നു . അങ്ങിനെ കാലത്തിനൊപ്പം ലോകത്തിന്റെ കോലവും മാറുന്നു . മനുഷ്യൻ അവന് അന്നം തരുന്ന പാത്രത്തിനു മുകളിൽ കയറി നിന്ന്  മെതിച്ചു കൊണ്ട് അവൻ ആധുനികനെന്ന് വീമ്പിളക്കുന്നു ഭരണകൂടങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുന്നു .

       അവനവൻ അടിക്കുന്ന ആണി സ്വന്തം ശിരസ്സിൽ തന്നെയാണെന്നുള്ള തിരിച്ചറിവ് പോലും  മൾട്ടി എജുക്കേറ്റുകളായ നമുക്കില്ലാതെ പോകുന്നു .

      എനിക്കിനി ഒന്നും കാണാൻ തോന്നുന്നില്ല വീർപ്പുമുട്ടിക്കരയുന്ന പുഴക്കലിന്റെ രോദനം  നേർത്ത അലകളായി എന്റെ കാതുകളിൽ വന്നലക്കുന്നു .

       ഞാൻ കാതുകൾ പൊത്തി  എനിക്കത് കേൾക്കാൻ വയ്യ .

        ഒരു നാൾ അവൾ നിഷകളങ്കയായ ഗ്രാമീണ സുന്ദരിയായിരുന്നു ഇന്നവൾ കാപാലികരുടെ  കൈകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു  പൊട്ടിച്ചെറിയാൻ കഴിയാത്ത തരത്തിലുള്ള പാതാളക്കുരുക്കുകൾ  അവളുടെ മേൽ മുറുകിയിരിക്കുന്നു .

         ഇന്നാ മുഖത്ത് കാണുന്നത്  നിഷകളങ്കതയല്ല ആത്മപീഡനമാണോ ..?

         എനിക്കറിയില്ല ?

    അല്ലെങ്കിലും നമുക്കൊന്നുമറിയില്ല അറിഞ്ഞാലും , അറിഞ്ഞതായി നമ്മൾ ഭാവിക്കില്ല  കാരണം മനസ്സാക്ഷിയുള്ളവർക്കേ  പ്രതികരിക്കാനാകൂ 

      ആ മനസ്സാക്ഷിയെല്ലാം  എന്നോ മരവിച്ചു പോയിരിക്കുന്നു  ഇന്ന് എല്ലാത്തിനോടും നിസ്സംഗതയാണ് . പക്ഷേ ..,ആ നിസ്സംഗതക്കുള്ളിലും ഹൃദയമുണ്ട്  ഇല്ലെങ്കിൽ കണ്ണുകളിൽ നീർ പൊടിയില്ലല്ലോ ?

         നമുക്ക് ആശ്വസിക്കാം 
പുഴക്കൽ ..,  കാലത്തിന്റെ നിയോഗമാണത്  ആരും അതിൽ നിന്നും മുക്തരല്ല പ്രകൃതിപോലും ഈ തേരോട്ടത്തിൽ  നാം നമുക്കായി ഒരുക്കിയിരിക്കുന്ന വഴികളിലൂടെയെല്ലാം കടന്നു പോയേ തീരൂ .

           ഞാനും .., നീയുമെല്ലാം  ആ കാലത്തിന്റെ കൈകളിലെ ചട്ടുകങ്ങൾ മാത്രമാണ്  പ്രതികരിക്കാനാകാതെ എരിഞ്ഞു തീരുന്ന മിന്നാമിന്നികൾ .

           കൂരിരുട്ടിൽ  മിന്നാമിന്നികളുടെ വെട്ടം ഒരു ധൈര്യമായിരുന്നു .

        ഇന്നെവിടെ ആ മിന്നാമിന്നികൾ ?

         അവയെല്ലാം കാലയവനികക്കു പിന്നിലേക്ക് മറഞ്ഞു കഴിഞ്ഞിരിക്കുന്നു 

   പുതു തലമുറക്ക്  മിന്നാമിന്നികൾ അത്ഭുതമാവാം, ഒരു ചരിത്രമാവാം  അത് പോലെ തന്നെ പുഴക്കലും .

     അവിടെ വിശാലമായ  കണ്ണെത്താദൂരത്തോളം പരന്നു കിടന്ന പച്ചപ്പു നിറഞ്ഞ ഒരു പാടശേഖരം ഉണ്ടായിരുന്നു  എന്ന് വിശ്വസിക്കാൻ അവർക്കാവില്ല .

        കാരണം അവർ അവിടെ കാണുന്നത് നഗരങ്ങൾ ആണ് .

       പ്രകൃതിയുടെ ഗർഭപാത്രത്തിനു മുകളിൽ പണിതുയർത്തിയിരിക്കുന്ന നഗരവൽക്കരണം .

         പക്ഷേ .., ഞാൻ പറയും  അവിടെ ഒരു പാടം ഉണ്ടായിരുന്നു  കിളികൾ സ്നേഹിച്ച  അരണ്ടകൾ സ്നേഹിച്ച  ഞണ്ടുകളെ ഗർഭപാത്രത്തിൽ ഒളിപ്പിച്ച ., തവളകൾ പാട്ടുപാടിയ പേരറിയാത്ത  അനേകായിരം ജീവികൾ സന്തോഷത്തോടെ കളിച്ചുല്ലസിച്ച  ഒരു വിശാലമായ പാടം .

             ഞാനും .., എല്ലാവരേയും പോലെ ഓടുന്നു നഗരവൽക്കരണത്തിലൂടെ എന്തിനു  വേണ്ടി ?
             അറിയില്ല  ലക്ഷ്യ ബോധമില്ലാത്ത ഓട്ടം .

          ആ ഓട്ടത്തിൽ നമ്മൾ ചവുട്ടി മെതിക്കുന്ന മണൽത്തരികളുടെ രോദനം നമ്മൾ  കേൾക്കത്ത തരത്തിൽ നമ്മൾ ബധിരൻമാരായിരിക്കുന്നു .

              അതും കാലത്തിന്റെ നിയൊഗമായിരിക്കാം ...

0 അഭിപ്രായങ്ങള്‍