എനിക്കീ ഭൂത പ്രേതാതികളിലൊന്നും ഒരു വിശ്വാസവുമില്ലെന്ന് അവരുടെ അസാന്നിദ്ധ്യത്തിൽ ആണയിടാമെങ്കിലും സത്യം അതല്ല..  പ്രേതത്തിന്റെ പ്രേ കേട്ടാൽത്തന്നെ എനിക്കു  പേടിച്ചു പനിവരും എന്നുള്ളതാണ് സത്യം.

ഒരു സത്യക്രിസ്താനിയായ നീ ഇങ്ങനെ പ്രേതങ്ങളിൽ പേടിക്കാൻ പാടുണ്ടോയെന്നുള്ള ചായക്കടക്കാരൻ പാക്കരൻ ചേട്ടന്റെ ഫിലോസഫിയുടെ പൊരുൾ സത്യത്തിൽ എനിക്കു മാത്രമല്ല പ്രേതപ്പേടിയുള്ള മറ്റുള്ളവർക്കും മനസ്സിലായില്ല എന്നുള്ളത് മറ്റൊരു വശം 

പ്രേതങ്ങൾക്ക് അങ്ങനെ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ വല്ല തരംതിരിവുണ്ടോ എന്നുള്ള എന്റെ സംശയത്തിന് പാക്കരൻ ചേട്ടൻ മറുപടി തരാത്തതു കൊണ്ടും ക്രിസ്ത്യാനിയായ ആ പാക്കരൻ ചേട്ടൻ തന്നെ രാത്രിയിൽ എന്തോ കണ്ട് പേടിച്ച് പനി പിടിച്ചിരിക്കയാന്ന് അറിഞ്ഞതു കൊണ്ടും ആ സംശയ നിവാരണത്തിന് പിന്നെ ഞാൻ മുന്നിട്ടിറങ്ങിയില്ല  

സ്വപ്നങ്ങളിൽ ഒരു പാട് പ്രേതങ്ങളെ കണ്ട് ഞാൻ ഓടിയിട്ടുണ്ടെങ്കിലും  ജീവിതത്തിൽ നേരിട്ടുള്ളൊരു അനുഭവം ആദ്യമായിരുന്നു.

അന്ന് ഞാൻ ഓടി...   ഒന്നല്ല, അതൊരു ഒന്നൊന്നര ഓട്ടം തന്നെയായിരുന്നു  .

എന്റെ അമ്മ വീടിനടുത്ത്  വലിയൊരു  കശുമാവും തോപ്പുണ്ട്  അതിന്റെ നടുവിലൂടെ നീണ്ടു കിടക്കുന്ന ഒരു ചെമ്മണ്‍ പാതയും  ഈ പാതയുടെ അങ്ങേ അറ്റത്ത്‌  കോൾ പാടങ്ങളാണ് .

വർഷങ്ങൾക്ക് മുൻപ്  ഈ വശത്തൊന്നും യാതൊരു ആൾ താമസവുമില്ലെന്നതു  മാത്രമല്ല അതിലൂടെയുള്ള ജന സഞ്ചാരവും വളരെ അപൂർവ്വമാണ് അതിനൊരു അപവാദമായി പാടത്ത് പണിയെടുക്കുന്ന പണിക്കാർ മാത്രം രാവിലേയും വൈകീട്ടും പോകുന്നതൊഴിച്ചാൽ പിന്നെ ഒറ്റ കുഞ്ഞ് പോലും ആ വഴിയേ പോകത്തില്ല

പണിക്കാർ തന്നെ കൂട്ടം കൂട്ടമായേ പോകത്തുള്ളൂ എന്നുള്ളത് അവിടെ യക്ഷിയുണ്ട് എന്നുള്ള എന്റെ വിശ്വാസത്തെ ഉറപ്പിക്കുന്നതയായിരുന്നു. 

എല്ലാവരേയുടേയും ഉള്ളിൽ ഭീതി നിറച്ചുകൊണ്ട് അതങ്ങനെ  ഡ്രാക്കുള കോട്ടയിലേക്കുള്ള വഴി കണക്കെ  ആ കശുമാവിൻ തോപ്പിനു  നടുവിലൂടെ നീണ്ടു പുളഞ്ഞങ്ങു കിടക്കുന്നു    .

മറ്റുചിലപ്പോൾ അപൂർവ്വമായി പോകുന്ന ചില വഴിയാത്രക്കാരേയും ഒഴിച്ചാൽ  മിക്കവാറും ആ ചെമ്മണ്‍ പാത ശൂന്യമായിരിക്കും അങ്ങനെ അറിയാതെ ആ വഴി യാത്ര തിരിച്ച യാത്രക്കാരിൽ പലരും അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടില്ലെന്നുള്ളത് മറ്റൊരു യാഥാർഥ്യമോ അതിശയോക്തിയോ ആയി നിലനിൽക്കുന്നു.

അതിന്റെ സത്യാവസ്ഥ അറിയാൻ പോയവരേയും പിന്നീട് ആരും കണ്ടിട്ടില്ല  

അമ്മേടെ  വീട്ടുകാരെല്ലാം പാരമ്പര്യമായി കർഷകരാണ് കോൾ പാടത്ത് ഏക്കറു കണക്കിന് ഭൂമിയിൽ അവർ കൃഷിയിറക്കുന്നുണ്ട് .

സ്കൂൾ അവധിക്കാലത്തെ എന്റെ ഏറ്റവും വലിയ  സന്തോഷങ്ങളിലൊന്നാണ്   ഇവിടേക്ക് വരുന്നത് അതിലും വലിയ സന്തോഷം സ്‌കൂള് അടക്കുന്നതും

എന്റെ സമപ്രായക്കാരായ ധാരാളം കുട്ടികൾ  ഇവിടെയുണ്ട്   .

അവരുടെ കൂടെ പാടത്തും തൊടിയിലുമൊക്കെ  മദിച്ചും , മീൻപിടിച്ചും  നടക്കാൻ പറ്റിയ സമയമാണ് അവധിക്കാലങ്ങൾ 

ഇതിന്റെ കൂടെ തലവേദന പിടിക്കുന്ന ചില  ജോലികളും ഈ സമയത്ത് നമ്മുടെ ഉത്തരവാദിത്വങ്ങളിൽ പെടുന്നതാണ്  ആടിനെ നോക്കുക   അവറ്റക്കുള്ള പുല്ല് പറിക്കുക ഉണക്കാനിട്ട നെല്ല് കോഴികൾ കൊത്തിത്തിന്നാതെ നോക്കുക അങ്ങനെയങ്ങനെ ... .

ഒരു പ്രാവശ്യം നെല്ല് കൊത്തിത്തിന്നാതിരിക്കാൻ കാവലിരിക്കുമ്പോഴായിരുന്നു തൊട്ടപ്പുറത്തെ ശാരാധേടത്തീടെ ചിഞ്ചു പൂവൻ  നെല്ല് കൊത്തിത്തിന്നാൻ വന്നത്  

ഞാൻ അവിടെയിരിക്കുന്ന വിചാരം പോലും ഇല്ലാതെയാണ് അവനത് കൊത്തിത്തിന്നുന്നത്  

ഏതാണ്ട് ശാരദേടത്തീ ഉണക്കാനിട്ട  നെല്ല് പോല്യാ അവന്റെ തീറ്റ ..,

എന്നെ നോക്കി അവൻ തീറ്റ തുടർന്നു ഒരു പുച്ഛഭാവമായിരുന്നു ആ മുഖത്ത് 

അഹങ്കാരം

ആ ആവേശത്തിൽ  കല്ലെടുത്ത് വെറുതേ ഒരേറെഞ്ഞതാ  കൃത്യം ചിഞ്ചുവിന്റെ തലേല് ..  അല്ലെങ്കീ ഒരു മാങ്ങ എറിയാൻ നോക്ക്യാ ഒരു ദിവസം മുഴുവൻ നിന്ന് എറിഞ്ഞാലും കൊള്ളാത്ത എന്റെ ഉന്നം കൃത്യമായി ചിഞ്ചുവിന്റെ തലയില് 

ചിഞ്ചു എന്നെ ഒന്ന് നോക്കി ഒന്ന് കണ്ണുരുട്ടലും  ശാരദേടത്തീടെ വീട്ടിലേക്ക് നോക്കി എന്നേ ദേ .. കൊന്നേ ന്നും പറഞ്ഞോണ്ട് നീട്ടിയൊരു കൂവലും  വെട്ടിയിട്ട പോലെ താഴെ വീണതും ഒരുമിച്ചായിരുന്നു  

ചിഞ്ചുന്റെ ബോധം പോയതാ

ഇത്  ശാരദേടത്തിയെങ്ങാനും അറിഞ്ഞാ അതുപോലെ എന്റെ ബോധോം കളയും

മോനേ ചിഞ്ചുന്റെ കരച്ചിലല്ലേ കേട്ടത് , മോൻ കണ്ടാ ?

ശാരദേടത്തിയുടെ ആ ചോദ്യം കേട്ട് എന്റെ കൈയ്യും കാലും കിടന്ന് വിറക്കാ

ശാരദേടത്തീടെ ഭർത്താവ് അസ്സലൊരു  റൗഡിയാ,  പേര് സുഗുണൻ  

പേരില് മാത്രേ ഉള്ളൂ ആ സൽഗുണം ആള് ശരിക്കും ഒരു ദുർഗുണനാ  

കവലയിൽ ആരുമായോ അടിപിടി ഉണ്ടായപ്പോ പിടിക്കാൻ ചെന്ന  പോലീസുകാരനെ ഒറ്റ ഇടിയാ..  ആ ഇടിയുടെ ആഘാതത്തില് പാവം പോലീസുകാരന്റെ നടുവരെ വളഞ്ഞു പോയി 

ഇപ്പൊ ആ പാവത്തിന് വലിയൊരു കൂനാ 

ഒരു പ്രാവശ്യം സുഗുണനെ വഴിയിൽ വെച്ചു കണ്ടപ്പോ ആ പോലീസുകാരൻ കരഞ്ഞുകൊണ്ട് ചോദിച്ചതാ 

എന്തിനാ എന്റെ സുഗുണാ എന്നെ ഇങ്ങനെയാക്കിയതെന്ന് ? , 

അതുഞാനിപ്പൊ ശരിയാക്കിത്തരാമെന്നും ആക്രോശിച്ച്  സുഗുണൻ കൈയും ചുരുട്ടി ചെന്നതാ അതുകണ്ട്  പോലീസുകാരൻ ആ കൂനും വെച്ച് ഒരു വിധത്തിലാ ഓടി രക്ഷപ്പെട്ടത്  

ഇല്ലെങ്കീ ചിലപ്പോ സുഗുണൻ കൂനു നിവരാൻ പുറകിലാവും  ഇടിക്കാ അപ്പോപ്പിന്നെ ബാക്കിയുള്ള കാലം ആകാശോം നോക്കിക്കൊണ്ടാവും  നടക്കേണ്ടി വരാന്ന് ആ പാവത്തിന് നല്ല ബോധ്യം ഉള്ളതുകൊണ്ടാ ഓടി രക്ഷപ്പെട്ടത്.

ആ സുഗുണൻ എന്നെയെങ്ങാനും  ഇടിച്ചാ എനിക്ക് കൂനാവില്ല വരാ എന്റെ കാറ്റാവും പോവാ   

അല്ലെങ്കി തന്നെ സുഗുണൻ അവിടെ ഉണ്ടെന്ന് കേട്ടാ ആ ഭാഗത്തേക്ക് പോലും  നോക്കത്തോനാ  ഞാൻ അത്രക്കും പേടിയാ എനിക്ക്

ഒരു പ്രാവശ്യം എന്തോ കാര്യത്തിന് എന്നെ വിളിച്ചതാ 

ടാ ...ന്ന് എന്നെ വിളിക്കലും പേടിച്ചിട്ട് ഞാൻ ട്രൗസറീക്കൂടെ മൂത്രമൊഴിച്ചതും ഒരുമിച്ചായിരുന്നു സത്യത്തില് എനിക്ക് മിഠായി തരാനായിരുന്നു വിളിച്ചത് പക്ഷേ അതെനിക്കറിയില്ലല്ലോ 

വിളി കേട്ടാ കൊല്ലാൻ വിളിക്കുന്ന പോല്യാ തോന്നാ ഏതാണ്ട്   

കുട്ടികളൊക്കെ വാശിപിടിച്ച് കരയുമ്പോ സുഗുണൻ അങ്കിള് വരൂന്ന് പറഞ്ഞാ പേടിപ്പിക്കാ .

ഞാൻ കണ്ടില്ല ശാരദേടത്തി... 

എന്റെ വെപ്രാളം കണ്ടതോടെ  ചേടത്തിക്ക് എന്തോ സംശയം പോലെ.

ഈശ്വരാ ശാരദേടത്തി വന്ന് തല്ലിയാലും കുഴപ്പമില്ല സുഗുണേട്ടനെക്കൊണ്ട് തല്ലിക്കാതിരുന്നാ മതിയായിരുന്നു  

ചേടത്തി പോയ വശം ഞാൻ ചിഞ്ചുന്റെ തലേല് കുറച്ച് വെള്ളം തെളിച്ചു നോക്കി ഒരു രക്ഷീല്ല , അപ്പളാ  തെങ്ങുകേറുന്ന അവറാൻ ചേട്ടൻ വന്നത്

ആയ് ഇതു  നമ്മടെ ശാരദേട ചിഞ്ചുവല്ലേ  എന്താ പറ്റീത് ?

അറിയില്ല അവറാൻ ചേട്ടാ ഇവിടെ  വന്നപ്പോ പെട്ടെന്ന് തല ചുറ്റി വീണതാ

കോഴി തലചുറ്റി വീഴേ അവറാൻ ചേട്ടന് ആകെയൊരു സംശയം  

നീ അതിനെ ഇങ്ങട് എടുത്തേ ഞാൻ കൊണ്ടോയി കറി വെച്ച് തിന്നോളാം 

അത് കേട്ടതും ചിഞ്ചു ഒറ്റ ഞെട്ട് , ഇനീം ബോധം കെട്ട് കിടന്നാ കൂട്ടാൻ കലത്തില് ആവൂന്ന് മനസ്സിലായതോടെ ചിഞ്ചു കൂകി വിളിച്ചോണ്ട്   വീട്ടിലേക്ക് പാഞ്ഞു  .
     
അപ്പളാ എന്റെ ശ്വാസം നേരേ വീണത്

ഈ വക നിർബന്ധിത ജോലികളിൽ എനിക്ക് വലിയ   സന്തോഷമൊന്നുമില്ലെങ്കിലും  അമ്പതു പൈസയും , ഒരു രൂപയും ഒക്കെ വാഗ്ദാനം ചെയ്ത് അവരെന്റെ ദുർബ്ബലതയെ കണ്ടമാനം ചൂഷണം ചെയ്തിരുന്നു .

മറ്റൊരു  രീതിയിലൂടെ നോക്കിക്കണ്ടാൽ  അന്നു തൊട്ടേ  ഞാൻ  ജോലി ചെയ്ത് സ്വയം സമ്പാദിച്ചിരുന്നുവെന്നും  പുനർ നിർവ്വചനം നടത്താവുന്നതാണ്  അതായത് സ്വയം പര്യാപ്തൻ .

അങ്ങനെയിരിക്കേയാണ്  ഒരു ദിവസം  ഇടിത്തീ പോലെ ആ ഉത്തരവാദിത്തം  എന്റെ തലയിൽ വന്നു  വീണത് .

സാധാരണ കോൾ പാടത്ത് പണിയെടുക്കുന്നവർക്കുള്ള ഉച്ച കഞ്ഞി വീട്ടിൽ  നിന്നും കൊടുത്തയക്കുകയാണ് പതിവ്  എന്നാൽ അന്ന് സാധാരണ കഞ്ഞി കൊണ്ട്  പോകാറുള്ള പണിക്കാരൻ വരാത്തതു കാരണം അതെന്റെ  തോളിലായി

പാടത്തേക്ക് പോകുന്നത് വിശാലമായ ഈ കാശുമാവിൻ തോപ്പിലൂടെയാണ് .

മുമ്പേ പറഞ്ഞതു പോലെ അക്കാലത്ത് പല യക്ഷിക്കഥകളും  ഈ കശുമാവിൻ തോട്ടത്തെ ചുറ്റിപ്പറ്റി ഞങ്ങൾ കുട്ടികളുടെ  ഇടയിൽ നില നിന്നിരുന്നു .

കശുമാവിൻ തോട്ടത്തിന്റെ നടുവിൽ വലിയൊരു ഏഴിലം പാലയുണ്ടെന്നും ,  അതിൽ ഒരു യക്ഷിയുണ്ടെന്നും  നട്ടുച്ച നേരത്ത് ആ വഴി വരുന്നവരെ യക്ഷി ചുണ്ണാമ്പു  ചോദിച്ചു നിറുത്തുമെന്നും  തിരിഞ്ഞു നോക്കിയാൽ രക്തം കുടിച്ചു  കൊല്ലുമെന്നുമെല്ലാം .

നട്ടുച്ച നേരത്തു മാത്രമേ യക്ഷി ആക്രമണകാരി ആവുകയുള്ളൂത്രെ  ഒരു പക്ഷേ .., ആ സമയത്തായിരിക്കും യക്ഷിക്ക് കൂടുതൽ ദാഹിക്കുന്നത് പിന്നെ യക്ഷി നന്നായി പാടൂത്രേ .

ഒരു പ്രാവശ്യം നമ്മുടെ കറവക്കാരൻ ഗോപാലേട്ടൻ യക്ഷീടെ പാട്ട് കേട്ടിട്ട് കൂടെ പാടാൻ പോയീത്രേ  

ഗോപാലേട്ടൻ കരുതിയത് ഏതോ സുന്ദരിപ്പെണ്ണാണ് പാടുന്നതെന്നാ അതോടെ ഗോപാലേട്ടനും നല്ലൊരു ഗായകനായി മാറി അവസാനം യുഗ്മ ഗാനം പാടി പാടി സുന്ദരി യക്ഷിയായി   മാറീത് ഗോപാലേട്ടൻ അറിഞ്ഞില്ല  ആളപ്പോഴും   പാട്ടില് ലയിച്ചിരുന്ന് കണ്ണടച്ച് പാടി തിമിർക്കുകയായിരുന്നു അവസാനം കണ്ണു തുറന്ന ഗോപാലേട്ടൻ യക്ഷിയുടെ ഒർജിനൽ രൂപം  കണ്ടതോടെ  നിന്ന  നിൽപ്പിൽ മൈക്കൽ ജാക്സനായി... ഒരു നാലഞ്ച് ചാട്ടം  എന്നിട്ട് ദാ കിടക്കണൂ വെട്ടിയിട്ട പോലെ താഴെ  പാവത്തിന്റെ ബോധം പോയതാ 

ഗോപാലേട്ടന്റെ രക്തം കുടിച്ചിട്ടും  മതി വരാതെ  യക്ഷി ഗോപാലേട്ടൻ വിക്കാൻ കൊണ്ട് പോയ പാലും എടുത്ത് കുടിച്ചു  എന്താ  രക്തം കുറവെന്ന്  ചോദിച്ചിട്ട്  ഗോപാലേട്ടനെ യക്ഷി കുറെ ഉപദ്രവിച്ചൂ. ഞാൻ പോയി രക്തം എടുത്തിട്ട് വരാമെന്നും പറഞ്ഞ് ഗോപാലേട്ടൻ ഒരു നമ്പറിട്ടു നോക്കീയെങ്കിലും അതേറ്റില്ല 

ഇതുപോലെ അനുരാഗ പരവശരായി പാട്ടിന്റെ ഉറവിടം തേടിപ്പോയ പലരും പിന്നെ തിരിച്ചു വന്നിട്ടില്ല
  
അതുപൊലെ യക്ഷിയെ കൊണ്ടേ വരൂ  എന്ന് വീര വാദം മുഴക്കി പോയി അവസാനം വീര ചരമം പ്രാപിച്ച മണ്ടന്മാരും നിരവധി .

ചില വിഡ്ഢികൾ ചുണ്ണാമ്പു ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയതോടെ   അതി സുന്ദരിയായ യുവതിയെക്കണ്ട് പ്രേമ വിവശരായി മാറുകയും  ചുണ്ണാമ്പിനു  ശേഷം, വെറ്റിലയും വേണോന്ന് ചോദിച്ചൂത്രേ , 

എനിക്ക് ചുണ്ണാമ്പു മാത്രം മതീന്നും പറഞ്ഞ് യക്ഷി ഒറിജിനൽ രൂപം കാണിച്ചതോടെ  നിന്ന നിൽപ്പിൽ വടിയായി പോയവരും  ധാരാളം .

യക്ഷീനെ കൊണ്ടേ വരുമെന്നും  പറഞ്ഞ് വീരവാദം മുഴക്കി പോയ ജിമ്മൻ വാസുവിനെ എടുത്തോണ്ട് വരാൻ വേറേ ആളുകൾ പോകേണ്ടി വന്നു

മസിലൊക്കെയിട്ടിളക്കി  യക്ഷീനെ കൊണ്ടേ വരത്തുള്ളൂന്നും പറഞ്ഞ് വീമ്പിളിക്കി പോയതായിരുന്നു യക്ഷിയുടെ തനി സ്വരൂപം കണ്ടതോടെ പേടിച്ചോടി വഴിയും തെറ്റി രണ്ടു ദിവസത്തോളം കശുമാവിൻ തോപ്പിൽ  ഒളിച്ചിരിക്കായിരുന്നു. 

അന്ന് യക്ഷീനെ കണ്ട്   പേടിച്ച പേടിയാ അത്  ഇത് വരേക്കും മാറീട്ടില്ല വാസൂന്റെ മസിലു വരെ പേടികൊണ്ട്  വാസൂനെ വിട്ട് പോയി  ഇപ്പൊ മസിലില്ലാത്ത വെറും പേടിത്തൊണ്ടൻ വാസുവായിട്ടാണ് നടപ്പ്.

ആരെങ്കിലും മുറുക്കുന്നത് കണ്ടാപ്പോലും പാവം ഓടും 

അന്ന് വാസൂനെ കശുമാവിൻ തോപ്പിൽ നിന്ന് എടുത്തോണ്ട് വരുമ്പോൾ  വാസൂന് ബോധോം ഉണ്ടായിരുന്നില്ല 

ബോധമില്ലെങ്കിലും വാസു ട്രൗസറിൽ  മൂത്രം ഒഴിച്ചുകൊണ്ടേ ഇരിക്കായിരുന്നു പേടിച്ചിട്ട്

വാസു നാട്ടുകാരോട് പറഞ്ഞത് യക്ഷിയെ  പിടിക്കാൻ പാലമരത്തില് കയറിയപ്പോൾ  കാല് തെറ്റി വീണതു കൊണ്ട്  ബോധം പോയതാണെന്നാ,

സത്യത്തിൽ യക്ഷിയെ  കണ്ടവശം തന്നെ വാസൂന്റെ ബോധം പോയിരുന്നു 

യക്ഷി ചോര കുടിക്കാൻ നോക്കിയെങ്കിലും  ജിമ്മിലൊക്കെ  പോയി മസിലുകൾ നല്ല   ഉറച്ചിരിക്കുന്ന  കാരണം ചോര കിട്ടിയില്ലത്രേ  അങ്ങനെ യക്ഷി ഉപേക്ഷിച്ച കാരണാ വാസു അന്ന് രക്ഷപ്പെട്ടത്

ആ സംഭവത്തോടെ വാസു നാട് വിട്ട് പോയി  പാലമരം ഇല്ലാത്ത സ്ഥലം അന്വേഷിച്ച് പോയി  അവസാനം പാലായിലാ എത്തീത് ആ  പേര് കേട്ടയുടനെ  വാസൂന് ഹാർട്ട് അറ്റാക്ക് വന്നൂന്നാ കേട്ടത്

പട പേടിച്ച് പന്തളത്ത് ചെന്നപ്പോ  പന്തളത്ത് പന്തം കൊളുത്തിപ്പടാന്ന് പറഞ്ഞതു  പോലെയായി അവസാനം ഗൾഫിലേക്ക് പോയെന്നാ  കേട്ടത് .
                 
ഇതൊക്കെ ഓർമ്മയിൽ ഉള്ളതുകൊണ്ട് ഞാൻ  കരഞ്ഞു പറഞ്ഞെങ്കിലും  ഒരു ദാക്ഷിണ്യവും ഇല്ലാണ്ടാ അവരെന്നോട്  കഞ്ഞി കൊണ്ട് കൊടുക്കാൻ പറഞ്ഞത് .

എന്നെ യക്ഷിക്ക് ബലി കൊടുത്തേ അടങ്ങൂവെന്നുള്ള വാശിയിലാണവർ 

ഇതൊക്കെ വെറും  കെട്ടു കഥകളല്ലേ നീ ഉശിരുള്ള  ആണ്‍കുട്ടിയല്ലേ   എന്നൊക്കെപ്പറഞ്ഞ്  അവരെന്റെ  ആണത്തത്തിന്റെ തായ്‌വേരിലും കത്തിവെച്ചു  .

ഇതൊക്കെ കേട്ടതോടെ എന്റെ ധൈര്യത്തിന്റെ അളവ് കുതിച്ചുയർന്നു  യക്ഷിയല്ല മറുത വന്നാലും ഒരു കൈ നോക്കാന്നുള്ള ലൈനിലായി ഞാൻ ഒരു കടമറ്റത്ത് കത്തനാരായതു പോലെ  എനിക്കെന്നെ ഒരു തോന്നല്

അത് മാത്രമല്ല .., കഞ്ഞി പണിക്കാർക്ക് കൊണ്ട് കൊടുത്താൽ  ഇരുപത്തിയഞ്ച്  ഉറുപ്പിക തരാം എന്നുള്ള മോഹന വാഗ്‌ദാനത്തില് ഞാൻ തലേം കുത്തി വീണു.   പാതി മനസ്സോടെയാണെങ്കിലും  ജീവൻ പണയം വെച്ചുള്ള ഈ കളിക്ക് ഞാൻ തയ്യാറായി  .

പണം മനുഷ്യനെ പ്രലോഭിപ്പിക്കുന്നു എന്ന് പറയുന്നത് എത്ര ശരിയാ  വെറും ഇരുപത്തിയഞ്ച്  ഉറുപ്പികക്ക്  ഞാനെന്റെ ചോര  യക്ഷിക്ക് വിറ്റു .

ഒറ്റക്ക് പോകുന്നവരെയാണ് യക്ഷിക്ക് കൂടുതൽ ഇഷ്ടമത്രെ അതെന്താണെന്ന്  യക്ഷിയോട് തന്നെ ചോദിക്കേണ്ടി വരും .

ആർക്കും അതിനുള്ള ധൈര്യമില്ലാത്തതു കൊണ്ടും  ചോദിക്കാൻ പോയവർ അതിന്റെ ഉത്തരം കൊണ്ട് തിരച്ചു വരാത്തതു കൊണ്ടും  അതൊരു ഉത്തരമില്ലാത്ത ചോദ്യമായിത്തന്നെ അവശേഷിക്കുന്നു .

ആദ്യമൊക്കെ ധൈര്യമുണ്ടായിരുന്നുവെങ്കിലും  കശുമാവും തോപ്പ് എത്തിയതോടു കൂടി അതെല്ലാം ആവിയാവുകയും ചെറുതായൊരു  വിറ എന്നെ വലയം ചെയ്യുകയും ചെയ്തു 

എങ്ങടാ ഡാ ഈ സമയത്ത്

കള്ള് ചെത്താൻ പോയ അവറാൻ ചേട്ടനായിരുന്നു എന്റെയാ തനിച്ചുള്ള യാത്രകണ്ട് ചോദിച്ചത് '

പാടത്തേക്ക് കഞ്ഞി കൊണ്ട് പോവാ

ഒറ്റക്കോ  .., കശുമാവും തോപ്പികൂടിയോ 

അതേന്ന് പറയലും ഏതാണ്ട് ഡ്രാക്കുളെയെ കണ്ട നായയുടെ  പോലെ ഒറ്റ ഓളി

എന്റെ അടിവയറ്റിന്ന് ഒരു കിളി പറന്ന് പോയി വഴീല് നിക്കായിരുന്ന മമ്മദിന്റെ പട്ടി ചിങ്കു വേറേതോ നായ കടിക്കാൻ വരുന്നതാന്നും  കരുതി ജീവനും കൊണ്ടോടി  ഓടി .., പിന്ന്യാ ചിങ്കുന് മനസ്സിലായത് അത് അവറാൻ ചേട്ടൻ  ഓളിയിട്ടതാണെന്ന് .

ഒറ്റക്ക് പോകുവാനുള്ള പേടികൊണ്ട് ഞാൻ  കുറെപ്പേരുടെ കാലു  പിടിച്ചു ചോദിച്ചതാ  പക്ഷേ ജീവനിൽ കൊതിയുള്ള ഒറ്റയൊരുത്തനും  എന്റെ കൂടെ വന്നില്ല   അവസാനം പത്തുരൂപാ  വരേയ്ക്കും ഞാൻ ഓഫർ ചെയ്തു എന്നിട്ടും ഒരാൾ പോലും വന്നില്ല.

പത്തുരൂപയേക്കാൾ  വില  ജീവനുണ്ടെന്ന് അവർക്ക് തോന്നിക്കാണണം  എന്റെ പോലെ ചോര യക്ഷിക്ക് വിൽക്കാനുള്ള വിവരദോഷ മൊന്നും  അവര് കാണിച്ചില്ല .

അന്ന്  ആകെ ഒരു കരിദിനം പോലെ  ഒരാളും തന്നെ എന്റെ വിലാപം കേൾക്കുന്നില്ല  നേരമാണെങ്കിൽ പോകുന്നു  സമയത്തിന് ഉച്ച ഭക്ഷണം കൊടുത്തില്ലെങ്കി അത് .., അതിലും വലിയ പൊല്ലാപ്പാകും  ഒന്നിനു പകരം ഒരു പാട് യക്ഷികൾ എന്റെ ചോര കുടിക്കാനായി വരും .

ഏതായാലും എന്റെ ജീവിതം യക്ഷിക്ക് ഉഴിഞ്ഞു വെച്ചൂന്ന് എനിക്കുറപ്പായി .

അവസാനം രണ്ടും കൽപിച്ച്‌  ഞാനാ അതിസാഹസം നടത്തി  

വഴിയിലെങ്ങും ഒരു ഈച്ച കുഞ്ഞു പോലുമില്ല  ഇരു വശത്തും കശുമാവ് മരങ്ങൾ വരാൻ പോകുന്ന ഭീകര ദൃശ്യങ്ങൾ  കാണാൻ കരുത്തില്ലാതെ കണ്ണുകളടച്ച്‌ നിൽക്കുന്ന പോലെ

സകല ഈശ്വരൻമാരേയും വിളിച്ചു കൊണ്ട്  ഞാൻ വേഗത്തിൽ നടന്നു  എന്നാൽ വിചാരിച്ച അത്ര വേഗത നടത്തത്തിനു കിട്ടുന്നില്ല  കാലുകൾക്ക് ഭാരം ഏറുന്നു  ശരീരമാണെങ്കിൽ മുന്നോട്ട് നീങ്ങാത്തതു  പോലെ .

അടുത്ത ഏതു നിമിഷവും ''ചുണ്ണാമ്പുണ്ടോയെന്നുള്ള  ....''  യക്ഷിയുടെ ചോദ്യം എന്റെ കാതുകളിൽ വന്നലക്കും .

എന്റെ കൈയ്യിൽ ചുണ്ണാമ്പില്ലെങ്കിലും  യക്ഷിയെന്നെ ചുമ്മാ വിടത്തില്ല  യക്ഷിക്ക് ചുണ്ണാമ്പല്ലല്ലോ ആവശ്യം .

കുറച്ച് ചുണ്ണാമ്പ് തോമാസേട്ടന്റെ പലചരക്ക് കടേന്ന് വാങ്ങി വെക്കായിരുന്നു  ഒന്നും ഇല്ലെന്ന് പറഞ്ഞാ  യക്ഷിക്ക് ചിലപ്പോ ദേഷ്യം കൂടി വല്ലാതെ  ഉപദ്രവിക്കും 

ചുണ്ണാമ്പ് കൊടുക്കുകയാണെങ്കിൽ ചിലപ്പോ  വേദനിപ്പിക്കാതെ രക്തം കുടിച്ചോളും .

എന്തിനാണാവോ   യക്ഷിക്ക് ചുണ്ണാമ്പ് ചോദിക്കുന്നത് ? ചുണ്ണാമ്പ് മേലൊക്കെ തേച്ചു പിടിപ്പിച്ച്  വേവിച്ചിട്ട് ചോര സൂപ്പാക്കി കുടിക്കാനാണാവോ?

യക്ഷി എന്റെ രക്തം  കൂടുതൽ പഞ്ചസാരയിട്ട് ജൂസ് കുടിക്കണ പോലെ കുടിക്കും  ഇളം ബ്ലഡല്ലേ   നല്ല രുചി കാണും .

അതാലോചിച്ചപ്പോ എന്റെ ചോര കുടിക്കാൻ എനിക്കുതന്നെ കൊതിയാവുന്നതു പോലെയായി  .

ഈശ്വരാ  രക്തം വലിച്ചു കുടിക്കുമ്പോ നന്നായി വേദനയിടുക്കാവോ  ..? നീണ്ട കോമ്പല്ലു  കഴുത്തിൽ കുത്തിയിറക്കിയാ രക്തം വലിച്ചു കുടിക്കാന്നാ കേട്ടിട്ടുള്ളത്   അപ്പൊ തീർച്ചയായും വേദനിക്കും  . 

ഇന്നാള് മലേറിയ പനി  ടെസ്റ്റ് ചെയ്യാൻ  സൂചി കൊണ്ട് കുത്തിയപ്പോ ബോധം കെട്ട് വീണതായിരുന്നു  ഞാൻ .

ഏതു കഷ്ട്ടകാലം നേരത്താണോ ഇറങ്ങാൻ തോന്നിയത് ?എന്തെങ്കിലും നുണ പറഞ്ഞ് മുങ്ങിയാൽ   മതിയായിരുന്നു വെറുതേ ഈ അതിസാഹസം കാണിക്കേണ്ടിയിരുന്നില്ല

തിരിച്ചു പോയാലോ ..?, 

അയ്യോ .., വയ്യ...., തിരിയാൻ പറ്റുന്നില്ല .., തിരിഞ്ഞാൽ  .. ഒരു പക്ഷേ,.യക്ഷി പുറകിലുണ്ടെങ്കിലോ ? ചുണ്ണാമ്പ് ചോദിക്കേണ്ട ആവശ്യമേ  യക്ഷിക്ക് വരത്തില്ല  അതിനുമുന്നേ തന്നെ  പേടിച്ച് എന്റെ കാറ്റ് പോയിട്ടുണ്ടാവും  .

ഏതായാലും എന്റെ കഥ കഴിഞ്ഞു രക്തമെല്ലാം ഊറ്റിക്കുടിച്ച് കൊറ്റനായ എന്നെ  ഹാംഗറിൽ ഷർട്ട് തൂക്കുന്ന മാതിരി യക്ഷി പാലമരത്തിൽ തൂക്കിയിടും .

എനിക്ക് മൂത്രമൊഴിക്കാൻ വരുന്ന  പോലെ , പക്ഷേ .., നിൽക്കാൻ പേടി , അവസാനം സഹിക്കാൻ പറ്റാതെ  ഞാൻ നിന്നു പക്ഷേ എത്ര ശ്രമിച്ചിട്ടും ഒരു തുള്ളി  മൂത്രം പോലും പോകുന്നില്ല , മൂത്രത്തിനും പേടിയായിരിക്കും   യക്ഷിപിടിച്ചാലോന്ന്

എങ്ങിനെയെങ്കിലും കശുമാവും തോട്ടം കടന്നു കിട്ടണം .

ഇനി നൂറു രൂപാ തരാമെന്നു പറഞ്ഞാലും  ഞാനീ പണിക്കില്ല  എങ്ങിനെയെങ്കിലും ജീവനോടെ തിരിച്ചെത്തിയാൽ മതി വീട്ടിലേക്ക് വണ്ടി പിടിക്കണം  അമ്മ വീട്ടിലെ പൊറുതിയെല്ലാം ഇന്നത്തോടെ മതി  അല്ലെങ്കിലും ഒരു മനസ്സാക്ഷിയും ഇല്ലാതല്ലേ  അവരെന്നെ  യക്ഷിയുടെ വായിലേക്ക് പറഞ്ഞയച്ചത് .

പേടി മാറാൻ സ്വർഗ്ഗസ്ഥനായ പിതാവും  നന്മ നിറഞ്ഞ മറിയവും  ഉറക്കെ ചെല്ലുന്നുണ്ടെങ്കിലും  ഒന്നും പുറത്തേക്ക് വരുന്നില്ല  സ്വർഗ്ഗസ്ഥനായ പിതാവ് പകുതിയാകുമ്പോഴേക്കും , നന്മ നിറഞ്ഞ മറിയമേ കടന്നു വരും  പിന്നെ രണ്ടും കൂടി ചേർന്നുള്ള പുതിയൊരു  പ്രാർത്ഥന .

കശുമാവും തോപ്പ്  ഏതാണ്ട് പകുതിയോളം കഴിഞ്ഞിരിക്കുന്നു  ഇതു വരെ യക്ഷി  ചുണ്ണാമ്പ് ചോദിച്ച്  വന്നില്ല  ഇനീപ്പോ യക്ഷി ഒറങ്ങാവോ ? അതോ  ഞാൻ ചെറിയ കുട്ടിയായതു കൊണ്ട്  പാവം തോന്നി വെറുതെ വിട്ടതോ   ..?

അതോ ഇനി എന്നെപ്പിടിച്ച് ഞെക്കിപ്പിഴിഞ്ഞാലും യക്ഷിക്ക് ദാഹം തീർക്കാൻ പോയിട്ട്  ചുണ്ട് നനക്കാനുള്ളതു കൂടി കിട്ടില്ലെന്ന് മനസ്സിലായി   മിണ്ടാതിരിക്കുന്നതാണാവോ  ?

ഏതായാലും യക്ഷിയെപ്പേടിച്ച്  മാറി നിന്ന ധൈര്യം  ഇപ്പോ കുറേശ്ശെ , കുറേശ്ശെ  തിരിയെ വരുന്നുണ്ട് .

അകലെ കോൾപ്പാടം കാണുന്നു രക്ഷപ്പെട്ടു  എന്ന് മനസ്സിൽ പറഞ്ഞ അതേ നിമിഷത്തിലാ  പിന്നിൽ നിന്നൊരു  ചിലങ്കയുടെ ശബ്ദം .

എന്റെ കാലുകളിൽ ആരോ കൂച്ചു വിലങ്ങിട്ടിരിക്കുന്നു  അനങ്ങാനാകുന്നില്ല  പതുക്കെ അടുത്തു കൂടിയ ധൈര്യം നൂറു കിലോ മീറ്റർ സ്പീഡിൽ  എന്നെ വിട്ട് ഓടിപ്പോയി .

ചിലങ്കയുടെ ശബ്ദം അടുത്തടുത്തു വരുന്നു  യക്ഷി ഇതാ തൊട്ടടുത്ത് എത്തി ക്കഴിഞ്ഞിരിക്കുന്നു  അടുത്ത ഏതു നിമിഷവും ചുണ്ണാമ്പു ചോദിക്കാം   ഏതു നിമിഷവും .., ആ കോമ്പല്ലുകൾ എന്റെ കഴുത്തിൽ ആഴ്ന്നിറങ്ങാം .

ഞാൻ കരയാനായി  വാ തുറന്നു .., പക്ഷേ  ശബ്ദം പുറത്തേക്ക് വരുന്നില്ല  കോമരം തുള്ളുന്ന മാതിരി ഞാൻ പേടികൊണ്ടു വിറക്കുകയാണ് .

സ്വർഗ്ഗസ്ഥനായ പിതാവേയിൽ ..., ഇപ്പോ .., സ്വ .., സ്വ .., എന്നു മാത്രമേ വായിൽ നിന്നും  പുറത്തേക്ക് വരുന്നുള്ളൂ  ഞാൻ വിക്കനായി.

തൊട്ടു പിന്നിൽ  ആ തണുത്ത സ്വരം "ചുണ്ണാമ്പുണ്ടോ ..."?

''ചുണ്ണാമ്പില്ല ..,പണിക്കാർക്കുള്ള കഞ്ഞിയുണ്ട് '' , ഒരു വിധത്തിലാ ഞാൻ വിക്കി വിക്കി പറഞ്ഞത് .

അത് കേട്ട് മണി കിലുങ്ങുന്ന പോലെ ഒരു ചിരി , യക്ഷി എന്നെ കളിയാക്കിയതാണ്  അങ്ങിനെ ചിരിച്ച് ചിരിച്ച് യക്ഷിയെന്റെ ചോര കുടിക്കും .

കുരിശു കാട്ടിയാൽ പ്രേതങ്ങൾ ഓടുമെന്ന് കേട്ടിട്ടുണ്ട് , ഈശ്വരാ അതിന് കുരിശ് ഇല്ലല്ലോ  മുൻപേ  തോന്നിയിരുന്നെങ്കിൽ  ഒരു കുരിശെടുത്ത്   പോക്കറ്റിലിടാമായിരുന്നു ., 

അല്ലെങ്കിലും എല്ലാ ബോധവും നമുക്ക് വൈകിയല്ലേ വരാറ് .

കഴുത്തിൽ വെന്തിങ്ങയുണ്ട് ,അത് കാണിച്ചാ മതിയാവോ ? എല്ലാം ദൈവങ്ങൾ ആല്ലേ അത് കാണിച്ചാലും മതിയാവും .

പക്ഷേ വെന്തിങ്ങ എടുക്കാനായിട്ട് കൈ പൊങ്ങുന്നില്ല നൂറു കിലോ ഭാരം കൈകളിൽ കെട്ടിയിട്ട മാതിരി 

വീണ്ടും  ചിരി , പാദസരത്തിന്റെ മണികിലുക്കം അതടുത്തടുത്ത് വരുന്നു , യക്ഷി ഇപ്പോ എന്റെ ചോര കുടിക്കും , വെന്തിങ്ങ എന്റെ അടുത്ത് ഉണ്ടെന്ന് അറിഞ്ഞാലല്ലേ യക്ഷി പേടിക്കത്തുള്ളൂ.

ഇനി തിരിഞ്ഞു നോക്കി പറഞ്ഞാലോ ..? 

അയ്യോ വയ്യ യക്ഷി യുടെ മുഖം കണ്ടാ യക്ഷി ചോര കുടിക്കുന്നതിനു മുമ്പു തന്നെ  എന്റെ കാറ്റു പോകും  അത് താങ്ങാനുള്ള ഭാരം എന്റെ കുഞ്ഞു ഹൃദയത്തിനില്ല  അവനാണെങ്കീൽ  എന്നെക്കാളും  സ്പീഡിൽ ഓടിക്കൊണ്ടിരിക്കയാണ് വേണ്ടി വന്നാൽ  എന്റെ ശരീരത്തിൽ നിന്നും  ഇറങ്ങി ഓടാൻ റെഡിയായി നിക്കാ .

വേണ്ട തിരിഞ്ഞു നോക്കണ്ടാ ., അതാ യക്ഷിയെന്റെ തൊട്ടു പിന്നിൽ എത്തിയിരിക്കുന്നു , യക്ഷിയുടെ തണുത്ത കൈത്തലങ്ങൾ എന്റെ കഴുത്തിൽ സ്പർശിക്കുന്നു ..,ഞരമ്പ് തപ്പാവും ., 

ഇന്നലെ വീട്ടിൽ  കുറച്ച് തേൻനിലാവ്  മുട്ടായി വാങ്ങി ഒളിച്ചു വെച്ചിട്ടുണ്ടായിരുന്നു ..കഞ്ഞി കൊടുത്ത് വന്നിട്ട് കൂട്ടുകാരുടെ മുന്നിൽ വെച്ച് കൊതിപ്പിച്ച് തിന്നാമെന്നു കരുതി ഒളിപ്പിച്ചു വെച്ചതാ , അത് തിന്നിട്ടെങ്കിലും വരായിരുന്നു .

ഇനി ആ തേൻ നിലാവൊക്കെ ഉറുമ്പ് തിന്നും , അവർ  ജാഥയായി വന്ന് എല്ലാം ജാഥയായി തന്നെ ചുമന്നോണ്ട് പോവും .

യക്ഷിയുടെ തണുത്ത നിശ്വാസം കഴുത്തിൽ

ഒരു നിമിഷം കിട്ടിയ ഊർജ്ജം .

അയ്യോ .., യക്ഷി എന്നെ പിടിച്ചേ  എന്നലറിക്കൊണ്ട്, ഒറ്റ ഓട്ടമായിരുന്നു  ഞാൻ

അന്നത്തെ ആ ഓട്ടത്തിന്റെ സമയം ആരെങ്കിലും കുറിച്ചു വെച്ചിരുന്നെങ്കിൽ  ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ കിട്ടിയേനേ 

ആ ഓട്ട പരാക്രമത്തിനിടയിൽ  എന്റെ മുന്നിൽ നനവ് പടർന്നത് ഞാൻ പോലുമറിഞ്ഞില്ല ,കഞ്ഞിപ്പാത്രമെല്ലാം കശുമാവിൻ തോട്ടത്തിലേക്ക് പറ പറന്നു .

ഊർദ്ധശ്വാസം വലിച്ചു കൊണ്ടാ  കശുമാവും തോപ്പ് കഴിഞ്ഞ് ഞാൻ നിന്നത്  പട്ടിയെക്കണ്ട പൂച്ച കണക്കെയായിരുന്നു  എന്റെ ശരീരത്തിൽ രോമങ്ങൾ  എല്ലാം .

എന്റെ പിന്നാലെ യക്ഷിയും പാഞ്ഞു വരുന്നുണ്ടോ എന്ന് നോക്കിയ ഞാൻ കണ്ടത്  അടുത്ത വീട്ടിലെ ശാന്തേച്ചിയെയാണ്
സത്യത്തിൽ കുറേ നേരമായി ശാന്തേച്ചി എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു .

പക്ഷേ  യക്ഷിയുടെ ഭീകര സ്വപ്നങ്ങളിൽ മുഴുകി നടന്ന ഞാൻ  ശാന്തേച്ചിയുടെ വിളി ചുണ്ണാമ്പുണ്ടോ .., എന്ന രീതിയിലാണ് കേട്ടത് ..

ന്താ ..കുട്ട്യേ നിനക്ക് പറ്റ്യേ ..., എന്തിനാ ഞാൻ വിളിച്ചേപ്പോ .., നീ ഓടിയത് ...?

ശാന്തേച്ചിയുടെ ആ നിഷ്ക്കളങ്ക ചോദ്യത്തിന്  ഉത്തരം നൽകാനാകാതെ   കൈകൾക്കൊണ്ട് ഞാനെന്റെ ധൈര്യം  നനവ്‌ പടർത്തിയത് മറക്കാനായി  ഒരു പാഴ് ശ്രമം നടത്തുകയായിരുന്നു അപ്പോൾ 


         

2 അഭിപ്രായങ്ങള്‍

വായിച്ചിരുന്നു.കമന്റിടാൻ പറ്റിയില്ല.ക്ഷമിയ്ക്കണം.
എന്റെ കമന്റുകളൊക്കെ എടുത്തു കളഞ്ഞോ ബൈജുച്ചേട്ടാ???